കാക്കനാട്: പെസഹാ എന്നത് കേവലം ഒരു സ്മരണയല്ല; ജീവിക്കുന്ന സമൂഹത്തിൽ ഗുണപരമായ മാറ്റങ്ങൾ വരുത്തിക്കൊണ്ടുള്ള വലിയൊരു കടന്നുപോകലാണെന്ന് സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ.
വിശുദ്ധ വാരത്തിലെ പെസഹാ വ്യാഴത്തോടനുബന്ധിച്ച് നൽകിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സീറോ മലബാർസഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന പെസഹാ തിരുക്കർമങ്ങൾക്ക് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിച്ചു. സഭാ ആസ്ഥാനത്തെ വൈദികരും സന്യസ്തരും നിരവധി വിശ്വാസികളും തിരുക്കർമങ്ങളിൽ പങ്കെടുത്തു.
സ്ഥലകാലങ്ങളുടെ പരിമിതകളിലുപരി, മനുഷ്യഹൃദയങ്ങളിലും സമൂഹത്തിലും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാനാണ് ഈ കടന്നുപോകൽ നമ്മെ ഓർമിപ്പിക്കുന്നത്. മിശിഹാ ഈ ലോകത്തിൽനിന്നു കടന്നുപോയത് സ്വാംശദാനത്തിന്റെ പരകോടിയായ പരിശുദ്ധ കുർബാനയും വിനീതമായ സേവനത്തിന്റെ ഉത്തമ മാതൃകയായ പാദക്ഷാളനവും ലോകത്തിന് നൽകിക്കൊണ്ടാണ്. ഈ രണ്ട് മാതൃകകളോളം ലോകത്തെ മറ്റൊന്നിനും പരിവർത്തനവിധേയമാക്കാൻ കഴിഞ്ഞിട്ടില്ല എന്നത് ചരിത്രപരമായ സത്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
“ഓരോ ക്രിസ്തുശിഷ്യനും യേശുവിന്റേതിനു തുല്യമായ കടന്നുപോകൽ നടത്താൻ സാധിക്കണം. അധികാരമോ പദവികളോ അല്ല, മറിച്ച് മറ്റുള്ളവർക്കായി സ്വയം മുറിച്ചുവിളമ്പുന്ന സ്നേഹവും എളിയവനെ ശുശ്രൂഷിക്കാനുള്ള മനസുമാണ് ക്രൈസ്തവ സാക്ഷ്യത്തിന്റെ കാതൽ.” മേജർ ആർച്ച്ബിഷപ് ഓർമിപ്പിച്ചു. സ്വാർഥതയിൽനിന്ന് സ്നേഹത്തിലേക്കും അഹന്തയിൽനിന്ന് വിനയത്തിലേക്കുമുള്ള ഈ കടന്നുപോകൽ ഇന്നത്തെ ലോകസാഹചര്യത്തിൽ ഏറെ പ്രസക്തമാണെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു.
മിശിഹായുടെ കുരിശുമരണത്തിന്റെ സ്മരണപുതുക്കി ഇന്ന് ദുഃഖവെള്ളി ആചരിക്കും. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ രാവിലെ ഏഴിന് ആരംഭിക്കുന്ന ദുഃഖവെള്ളിയുടെ ശുശ്രൂഷകൾക്ക് മാർ റാഫേൽ തട്ടിൽ മുഖ്യ കാർമികത്വം വഹിക്കും. പീഡാനുഭവ ചരിത്രവായന, സന്ദേശം, കുരിശുചുംബനം, കുരിശിന്റെ വഴി എന്നിവയുണ്ടാകും.